കോൺഗ്രസിന് മോദി വിരോധത്താൽ അന്ധത ബാധിച്ചെന്ന് ബിജെപി മുതിർന്ന നേതാവ് വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യേക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് വി മുരളീധരന്റെ പരാമർശം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഇറ്റലിയിൽ നടന്ന ജി- 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു കോൺഗ്രസിന്റെ അധിക്ഷേപ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സൈബര്‍ ടീമിന്‍റെ ഈ മര്യാദകേടിനോട് നേതൃത്വം പുലര്‍ത്തുന്ന മൗനം അതിശയിപ്പിക്കുന്നുവെന്നും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെ മാത്രമല്ല, യേശുക്രിസ്തുവിനെ തന്നെയാണ് കോൺഗ്രസ് അപമാനിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മോദി വിരോധത്താല്‍ അന്ധത ബാധിച്ച കോണ്‍ഗ്രസ് സൈബര്‍ ടീമിന്‍റെ ഈ മര്യാദകേടിനോട് നേതൃത്വം പുലര്‍ത്തുന്ന മൗനം അതിശയിപ്പിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെ മാത്രമല്ല യേശുക്രിസ്തുവിനെത്തന്നെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അപമാനിച്ചത്.
ഏതാണ്ട് രണ്ട് കോടി വരുന്ന ഭാരത കത്തോലിക്കരുടെ വികാരത്തെ വ്രണപ്പെടുത്തിയ ട്വീറ്റിനെക്കുറിച്ച് കെസി വേണുഗോപാല്‍ മുതല്‍ കെ.സുധാകരന്‍ വരെയുള്ളവര്‍ പ്രതികരിച്ചിട്ടില്ല. സഭാ പിതാക്കന്മാരോടും സമുദായ നേതാക്കളോടും പൊതുവേ പുച്ഛമുള്ള പ്രതിപക്ഷ നേതാവിന്‍റെ മൗനം അപ്രതീക്ഷിതമല്ല. മണിപ്പൂരിലെ ഗോത്രവര്‍ഗ കലാപമുയര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയവരുടെ നാവിറങ്ങിപ്പോയോ…? പാര്‍ട്ടി നേതൃത്വമറിയാതെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാവില്ലെന്നുറപ്പ്.
കാലങ്ങളായി ക്രൈസ്തവരോട് കോണ്‍ഗ്രസ് കാട്ടുന്ന അവഗണനയുടെ നേര്‍ച്ചിത്രമാണ് നേതാക്കളുടെ ഈ മൗനം. മറ്റ് ചില മത വിഭാഗങ്ങള്‍ക്ക് എതിരെയായിരുന്നു ഈ ട്വീറ്റെങ്കില്‍ മാപ്പുമായി ഇക്കൂട്ടര്‍ നിരന്നു നില്‍ക്കുമായിരുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെട്ടാല്‍ മാത്രമേ ഇന്‍ഡി സഖ്യത്തിന് ആശങ്കയുള്ളൂ എന്ന് വ്യക്തം. ഈ പ്രീണന രാഷ്‌ട്രീയത്തെ കുറിച്ച് ചില സത്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രീ.വെള്ളാപ്പള്ളി നടേശനെതിരെ വാളെടുത്ത അഭിനവ സാംസ്കാരിക ബുദ്ധിജീവികള്‍ക്കും മാര്‍പ്പാപ്പയെ അപമാനിച്ചതിനെക്കുറിച്ച് മിണ്ടാട്ടമില്ല. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ക്രൈസ്തവ സഭാംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട് എന്നു മാത്രം മനസിലാക്കുക.