തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം വിദശമായി ചർച്ച ചെയ്ത് സിപിഎം. 20 മണ്ഡലങ്ങളിലെയും ഫലം വിശകലനം ചെയ്ത സിപിഎം സെക്രട്ടറിയേറ്റ് തിരുത്തൽ നടപടികളിലേക്ക് കടക്കണമെന്ന അഭിപ്രായത്തിലാണ്. പാർട്ടിവോട്ടുകളിൽ പോലും ചോർച്ചയുണ്ടായി എന്നാണ് വിലയിരുത്തൽ.
അടുത്ത മൂന്ന് ദിവസം സംസ്ഥാനസമതിയിൽ ചർച്ച നടക്കും. ഇതിന് ശേഷമായിരിക്കും തുടർ നടപടി. സംസ്ഥാനസമിതിലെ ചർച്ചകൾക്ക് ശേഷം സെക്രട്ടറിയേറ്റ് യോഗവും ചേരും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. സിറ്റിങ് സീറ്റായ ആലപ്പുഴയിലും സിപിഎം തോൽവി ഏറ്റുവാങ്ങിയിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ മത്സരിച്ച പാലക്കാട്ടിലെ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് സിപിഎം വിജയിച്ചത്.
സിപിഎമ്മിന്റെ പല ഉരുക്കുകോട്ടകളിലും ബിജെപി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഫലം സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരായ ജനവികാരമാണെന്ന വിമർശനവും ശക്തമാണ്. തോൽവി ഏറ്റുവാങ്ങിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരസ്യമായി സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നത്.