ഗാങ്ടോക്ക്: പ്രളയത്തിൽ വടക്കൻ സിക്കിമിലെ ലാചുങ്ങിൽ കുടുങ്ങിയ 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചതായും ശേഷിക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
ഏകദേശം 1200 ൽ അധികം വിനോദ സഞ്ചാരികളാണ് ലാചുങ്ങിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്യാമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഇത് നിർത്തിവയ്‌ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ മങ്കാൻ നഗരത്തിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചേത്രിയുടെ നേതൃത്വത്തിൽ പൊലീസ്, വനം വകുപ്പ്, ബിആർഒ, എൻഡിആർഎഫ്, പ്രാദേശിക പഞ്ചായത്തുകൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഈ മാസം 12 മുതൽ തുടർച്ചയായി പെയ്യുന്ന മഴ വടക്കൻ സിക്കിമിലെ ലാചുങ്, മങ്കാൻ എന്നിവിടങ്ങളിലെല്ലാം കനത്ത നാശം വിതച്ചു. പലയിടത്തും ഒന്നിലധികം ഉരുൾപൊട്ടലുകൾ ഉണ്ടായി. ഗ്രാമ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.പല സ്ഥലങ്ങളിലും നിരവധി റോഡുകളടക്കം തകർന്നിരുന്നു. സാങ്ക് ലാങ്ങിലെ പുതുതായി നിർമ്മിച്ച തൂക്കുപാലം തകർന്നു. വടക്കൻ സിക്കിമുമായി മറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായിരുന്നു ഇത്.