തിരുവനന്തപുരം: വയനാട് തന്റെ കുടുംബമാണെന്ന് രാഹുൽ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് വയനാട്ടുകാർക്കും മലയാളികൾക്കും മനസിലായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. റോബർട്ട് വാദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൂടി മത്സരിപ്പിക്കണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വയനാട് കുടുംബമാണെന്ന് പറഞ്ഞ രാഹുൽ തന്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കുമെന്നണ് ഉദ്ദേശിച്ചത്. 2019ലെയും 2024ലെയും ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട് തന്റെ കുടുംബമാണെന്ന് രാഹുൽ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇത്രകാലം രാഹുൽ പറഞ്ഞുനടന്നതിന്റെ അർത്ഥം ഇപ്പോഴാണ് ജനങ്ങൾക്ക് മനസിലായതെന്നും സുരേന്ദ്രൻ പറഞ്ഞു.
അളിയൻ വാദ്രാ ഗാന്ധിയെ (പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൂടി മത്സരിപ്പിച്ചാൽ കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വം സംപൂജ്യരാകും. വാദ്രാ ഗാന്ധിയെ കേരളത്തിൽ മത്സരിപ്പിച്ചാൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് തൃപ്തിയാകും. അടിച്ച് കേറി വാ അളിയാ എന്നാണ് ആളുകൾ പറയുന്നത്. ഇത്രമാത്രം കുടുംബാധിപത്യം പുലർത്തുന്ന പാർട്ടി, ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി, ഈ ഭൂലോകത്ത് വേറെയില്ല. തീർത്തും പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.