തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. പ്രതിമ തിരുവനന്തപുരത്ത് എത്തിച്ച് അറ്റകുറ്റപണികൾ നടത്താനാണ് ശ്രമം. കേടുപാടുകൾ പരിഹരിക്കാൻ രണ്ട് മാസം വേണ്ടി വരുമെന്ന് ശില്പി അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് തൃശൂർ നഗരത്തിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നത്. ശില്പി തന്നെ നേരിട്ടെത്തിയാണ് പ്രതിമ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
പ്രതിമ പുന:സ്ഥാപിക്കാൻ 10 ലക്ഷം രൂപ നൽകാമെന്ന് കെഎസ്ആർടിസിയും അറിയിച്ചിട്ടുണ്ട്. തൃശൂർ എംഎൽഎ ബാലചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കും. അറ്റകുറ്റപ്പണികൾക്കായി 50 ലക്ഷം രൂപയോളം വരുമെന്നാണ് ശില്പി അറിയിച്ചത്. 13 വർഷം മുമ്പാണ് തൃശൂർ നഗരത്തിൽ ശക്തൻ തമ്പുരാന്റെ പ്രതിമ സ്ഥാപിച്ചത്.