ന്യൂഡൽഹി: ബിഹാറിലെ അറാരിയ ജില്ലയിൽ തകർന്ന പാലം നിർമിച്ചത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണെന്ന പ്രചാരണം നിഷേധിച്ച് വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി. ബിഹാറിലെ ഗ്രാമവികസന വകുപ്പാണ് (റൂറൽ ഡെവലപ്മെന്റ്) പാലത്തിന്റെ നിർമാണം പൂർണമായി നോക്കിയിരുന്നതെന്നും ഗഡ്ക്കരി പറഞ്ഞു.
ചൊവ്വാഴ്ചയാണ് അറാരിയയിലെ സിക്തി ബ്ലോക്കിലെ പർഹാരിയഘട്ടിൽ ബക്ര നദിക്ക് കുറുകെ നിർമിച്ച പാലം തകർന്നത്. 183 മീറ്റർ നീളത്തിലുളള പാലം ഉദ്ഘാടനത്തിന് ഒരുങ്ങവേയാണ് തകർന്നുവീണത്. ഇതിന്റെ ദൃശ്യങ്ങളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ചിലർ കേന്ദ്രസർക്കാർ നിർമിച്ച പാലമെന്ന തരത്തിൽ പ്രചാരണം നടത്തിയത്.
പാലത്തിന്റെ അനുബന്ധ റോഡുകൾ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനം വൈകിയത്. വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം നടത്താൻ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറാരിയ ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാൻ പറഞ്ഞു.
അറാരിയ – കിഷൻഗഞ്ച് റോഡിനെ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. 7.79 കോടി രൂപ ബജറ്റിലാണ് പാലം പൂർത്തിയാക്കിയത്. അന്വേഷണം പൂർത്തിയായ ശേഷം പാലത്തിന്റെ കരാറുകാരനെതിരെ നടപടി ഉണ്ടാകുമെന്ന് റൂറൽ വർക്ക്സ് ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അശുതോഷ് കുമാർ വ്യക്തമാക്കി.
2023 ന് ശേഷം ബിഹാറിൽ തകരുന്ന ഏഴാമത്തെ പാലമാണിത്. ഇക്കൊല്ലത്തെ രണ്ടാമത്തെയും. മാർച്ചിൽ കോശി നദിക്ക് കുറുകെ നിർമിച്ച മറ്റൊരു പാലവും തകർന്നിരുന്നു.