കൊച്ചി: നഗരത്തെ ഞെട്ടിച്ച എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ 26-കാരി സർമീൻ അക്തറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരു മുനേശ്വര നഗർ സ്വദേശിനിയായ ഇവർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ലഹരി കടത്ത് സംശയിച്ച് ഇവരെ ഇതിന് മുൻപ് രണ്ട് തവണ എൻസിബി ചോദ്യം ചെയ്തിരുന്നു.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി മയക്കുമരുന്ന് കടത്തിയിരുന്ന റാക്കിന്റെ പ്രധാന കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇവർ മുൻപും നിരവധി തവണ എംഡിഎംഎ കടത്തിയിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ പക്കൽ നിന്നും ലഹരി വാങ്ങാൻ എത്തിയ യുവാവിനെയും പോലീസ് കസ്റ്റയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് യുവതി ലഹരി കടത്തുന്നത്. ലഹരി എത്തിച്ച് പിറ്റേന്ന് തന്നെ സ്ഥലം വിടുകയാണ് പതിവ്. നിരവധി പേരാണ് യുവതിയുടെ പക്കൽ നിന്നും ലഹരിമരുന്ന് വാങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് യുവതിയെ പിടികൂടിയത്. അര കോടിയിലേറെ വില മതിക്കുന്ന ലഹരിയാണ് പിടികൂടിയത്.















