ന്യൂഡൽഹി: UGC-NET പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് സിബിഐ. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവമായിരുന്നു UGC-NET 2024 പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദേശീയ പരീക്ഷാ ഏജൻസി (NTA) നടത്തിയ UGC-NET പരീക്ഷയുടെ ചോദ്യപേപ്പർ ഡാർക്ക്നെറ്റിൽ വന്ന പേപ്പറുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. വീഴ്ച സംഭവിച്ചിരിക്കുന്നതിനാൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സംവിധാനത്തിലെ പോരായ്മകൾ തിരുത്താൻ നടപടി കൈക്കൊള്ളുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നിർദേശങ്ങൾ നൽകാൻ ഉന്നതതല സമിതിയെ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമിതി നൽകുന്ന ശുപാർശകൾ പ്രകാരം NTAയുടെ ഘടന, പ്രവർത്തനങ്ങൾ, പരീക്ഷാപ്രക്രിയ, ഡാറ്റ സെക്യൂരിറ്റി പ്രോട്ടോകോൾ എന്നിവ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. UGC-NET പരീക്ഷയിൽ ക്രമക്കേട് നടത്തിയവരെ കണ്ടെത്താൻ സിബിഐയെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ പ്രതികളെ തിരിച്ചറിഞ്ഞാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികൾ എത്ര വലിയ ഉന്നതരാണെങ്കിലും അഴിയെണ്ണുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. കോളേജുകളിലെയും സർവകലാശാലകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതയാണ് UGC-NET.