ന്യൂഡൽഹി: UGC-NET പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി സിബിഐ. ജൂൺ 18നായിരുന്നു പരീക്ഷ നടന്നത്. ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നതായും ഇവ ആറ് ലക്ഷം രൂപയ്‌ക്കാണ് ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്നും സിബിഐ അറിയിച്ചു. എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചോദ്യ പേപ്പർ ലഭ്യമായിരുന്നു.
ദേശീയ പരീക്ഷാ ഏജൻസിയുടെ കീഴിലായിരുന്നു UGC-NET എക്സാം നടന്നത്. ക്രമക്കേട് ആരോപണം ഉയർന്നതോടെ ഫെഡറൽ ആന്റി-സൈബർക്രൈം യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. തുടർന്നായിരുന്നു UGC-NET പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചു.
ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയേയും കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ പരീക്ഷാ നടത്തിപ്പിലും ഡാറ്റ സുരക്ഷാ പ്രോട്ടോകോളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ ഉറപ്പുനൽകി.