മുംബൈ: അടൽ സേതു കടൽപ്പാലത്തിൽ വിള്ളൽ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി MMRDA (മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി). അടൽ സേതുവിൽ വിള്ളലുകൾ സംഭവിച്ചുവെന്ന തരത്തിൽ ചില കിംവദന്തികൾ ഉയരുന്നുണ്ടെന്നും പാലത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടില്ലെന്നും MMRDA വ്യക്തമാക്കി.
മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (MTHL) വിള്ളലുകളുണ്ടെന്ന തരത്തിൽ കിംവദന്തികളാണ് പ്രചരിക്കുന്നത്. അത് പാലത്തിൽ സംഭവിച്ച വിള്ളലുകളല്ല. പാലവുമായി ബന്ധപ്പിക്കുന്ന അപ്രോച്ച് റോഡിലെ വിള്ളലുകളാണ് ദൃശ്യങ്ങളിൽ പ്രചരിക്കുന്നതെന്നും അടൽ സേതുവിനെ അപകീർത്തിപ്പെടുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്നും MMRDA വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയതിന്റെ അപാകതകൾ മൂലമല്ല വിള്ളലുകൾ ഉണ്ടായതെന്നും അടൽസേതു പാലത്തിന് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്നും MMRDA കൂട്ടിച്ചേർത്തു.
വിള്ളൽ സംഭവിച്ചിരിക്കുന്നത് അടൽ സേതു പാലത്തിൽ അല്ലെന്നും സർവീസ് റോഡിലാണെന്നും അടൽസേതു പദ്ധതിയുടെ മേധാവി കൈലാഷ് ഗനതാരയും അറിയിച്ചു. വിള്ളലുണ്ടായത് സർവീസ് റോഡിലാണ്. താത്കാലിക കണക്ഷൻ റാംപ് എന്ന നിലയിൽ നിർമിച്ചിരിക്കുന്ന റോഡാണിത്. തീരദേശ റോഡ് നിർമിച്ചിട്ടില്ലാത്തതിനാൽ പ്രധാന പാലവുമായി ബന്ധിപ്പിക്കാൻ പദ്ധതിയുടെ അവസാനഘട്ടത്തിൽ തയ്യാറാക്കിയ ഭാഗമാണിത്. ചെറിയ വിള്ളലുകളാണ് ഇവിടെയുണ്ടായിരിക്കുന്നത്. അത് ഇന്നുതന്നെ പുതുക്കി പണിയുന്നതാണ്. ഇതുകാരണം ഏതെങ്കിലും തരത്തിലുള്ള ഗതാഗത തടസമോ പൊതുജനങ്ങൾക്ക് മറ്റ് പ്രയാസങ്ങളോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും കൈലാഷ് ഗനതാര വ്യക്തമാക്കി.
മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെയായിരുന്നു അടൽ സേതുവിൽ വിള്ളൽ സംഭവിച്ചെന്ന് ആരോപിച്ചത്. ദക്ഷിണ മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് അഥവാ അടൽ സേതു. പാലത്തിന്റെ നിർമാണം നിലവാരം കുറഞ്ഞതാണെന്നും റോഡിന്റെ ഒരുവശം ഒരടിയോളം ഇടിഞ്ഞുപോയതായും നാനാ പടോലെ ആരോപിച്ചു. ഉദ്ഘാടനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ ‘അടൽ സേതു പാലത്തിലുണ്ടായ വിള്ളൽ’ ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വാദിച്ചു. അഴിമതി ആരോപണം കൂടി ഉന്നയിച്ച കോൺഗ്രസ് അദ്ധ്യക്ഷന് വിശദമായ മറുപടി നൽകിയിരിക്കുകയാണ് അടൽസേതു പദ്ധതി മേധാവിയും MMRDAയും. കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകനെക്കൊണ്ട് കാൽ കഴുകിച്ചതിന്റെ പേരിൽ വിവാദത്തിലായ നേതാവ് കൂടിയാണ് വിള്ളൽ ആരോപണം ഉന്നയിച്ച നാനാ പടോലെ.