കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മുൻ മന്ത്രി എ.കെ.ബാലനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും നടത്തിയ പ്രസ്താവനകൾ തിരിച്ചടിയായെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയമാണ് യോഗത്തിൽ ചർച്ചയായത്.
എ.കെ ബാലൻ നടത്തിയ ഈനാംപേച്ചി-മരപ്പട്ടി ചിഹ്നം പ്രസ്താവന, ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തിയുള്ള ഇ.പി ജയരാജന്റെ പ്രസ്താവന എന്നിവ അനുചിതമായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിവരം വോട്ടെടുപ്പ് ദിവസം രാവിലെ ഇ.പി ജയരാജൻ തുറന്നു സമ്മതിച്ചതും തിരിച്ചടിയായി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റുകയോ നിയന്ത്രിക്കുകയോ വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
നവകേരള സദസിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉന്നയിച്ചത്.
നവകേരള സദസിലെ “ജീവൻ രക്ഷാപ്രവർത്തനം” ഒഴിവാക്കാമായിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയത് താഴേത്തട്ടിലുള്ള പ്രവർത്തകരെ നിരാശരാക്കി. ഇടതുപക്ഷ ബോധ്യത്തോടെ സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തി. എംഎൽഎ എം. മുകേഷിനെതിരെയും വിമർശനം ഉയർന്നു.
സ്ഥാനാർത്ഥിയെന്ന നിലയിൽ എം. മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നു. പാർട്ടി ഘടകങ്ങൾ നിശ്ചയിച്ചത് പോലെ പരിപാടികൾ നടന്നില്ല. എൻ.കെ പ്രേമചന്ദ്രനെതിരായ വ്യക്തിപരമായ പ്രചാരണം ഒഴിവാക്കാമായിരുന്നു. മുന്നണിയെന്ന നിലയിൽ ഐക്യപ്പെടൽ ഉണ്ടായില്ല. ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെന്നും യോഗത്തിൽ വിലയിരുത്തി.