ന്യൂഡൽഹി: നീറ്റ്(യുജി) പരീക്ഷയിലെ ക്രമക്കേട് ആരോപണത്തിൽ കേസന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഐക്ക് കേസിന്റെ സമഗ്ര അന്വേഷണച്ചുമതല കൈമാറിയത്. കഴിഞ്ഞ ദിവസം പൊതു പരീക്ഷകളിൽ ക്രമക്കേട് തടയുന്ന പബ്ലിക് എക്‌സാമിനേഷൻ പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് 2024 പ്രാബല്യത്തിൽ വന്നിരുന്നു.
പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താൽപ്പര്യം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്രമേക്കേടിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരീക്ഷാ പ്രക്രിയയിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകളിലെ മെച്ചപ്പെടുത്തലുകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനം എന്നിവയിൽ ശുപാർശകൾ നൽകാൻ വിദഗ്ധരുടെ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി മന്ത്രാലയം അറിയിച്ചു.
മെയ് 5 ന് നടന്ന നീറ്റ് യുജി പൊതുപരീക്ഷയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് ദ്രുതഗതിയിലുള്ള തുടർനടപടികൾ സ്വീകരിച്ച കേന്ദ്രസർക്കാർ സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും സുതാര്യവും സുഗമവും നീതിയുക്തവുമായി പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.