രേണുകസ്വാമി എന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയെ ജൂലൈ 4 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശനയും മറ്റ് മൂന്ന് പ്രതികളായ പ്രദോഷ്, വിനയ്, ധനരാജ് എന്നിവരെയുമാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചത്. 13 വർഷം മുമ്പ് ഇതേ ജയിലിലെ തടവുകാരനായിരുന്നു ദർശൻ.
2011 സെപ്റ്റംബറിൽ ഭാര്യ വിജയലക്ഷ്മിയെ മർദിച്ച കേസിലാണ് നടൻ ദർശൻ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് ഇയാളെ പരപ്പന അഗ്രഹാര ജയിലിൽ 28 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. നടൻ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. പിന്നാലെ, ദമ്പതികൾ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കുകയും തുടർന്ന് ദർശന് എതിരെയുള്ള കേസ് ഭാര്യ പിൻവലിക്കുകയുമായിരുന്നു.
13 വർഷത്തിനിപ്പുറം വീണ്ടും കേസ്. രേണുകസ്വാമി വധക്കേസിൽ ജൂൺ 11-ന് അറസ്റ്റിലായ ദർശൻ അന്നുമുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു. നടന്റെ സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെ 13 പ്രതികളെ ബെംഗളൂരു കോടതി രണ്ട് ദിവസം മുമ്പ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.















