മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്കുനേരെ ഭീകരരുടെ ആക്രമണം. വിവിധ സ്ഥലങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തിൽ റഷ്യൻ അന്വേഷണ സമിതിയുടെ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റഷ്യയിലെ ഡർബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരിൽ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാർഡും ഉൾപ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഒരു ജൂതപ്പള്ളി ആക്രമികൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും പ്രത്യാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കി കഴിഞ്ഞതായും ഡാഗെസ്തൻ ഭരണാധികാരി സെർജി മെലികോവ് പറഞ്ഞു.
ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം നടന്നത്. ഡാഗെസ്തൻ പൊലീസ് ഡിപ്പാർട്ട്മെന്റ് മേധാവിയും കൊല്ലപ്പെട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഭീകരരുടെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും റഷ്യൻ അന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.