ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. ആദ്യ സമ്മേളനത്തിൽ നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ ലോക്സഭയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്ത ബിജെപിയുടെ ഭർതൃഹരി മഹ്താബിന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കും. തുടർന്ന് ലോക്സഭാ നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മെഹ്താബ് ക്ഷണിക്കുകയും അദ്ദേഹം സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. ഇതിനുപിന്നാലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും.
ഈ മാസം 26 നാണ് ലോക്സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. ജൂൺ 27 ന് രാഷ്‌ട്രപതി പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ സ്പീക്കറെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ് തളിക്കോട്ടയ് രാജതേവർ ബാലു, രാധാ മോഹൻ സിംഗ്, ഫഗ്ഗൻസിംഗ് കുലസ്തെ, സുദീപ് ബന്ദോപാധ്യായ എന്നിവരെയും രാഷ്‌ട്രപതി നിയമിച്ചു. ജൂലൈ 3 നാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം അവസാനിക്കുന്നത്. അതേസമയം 264-ാമത് രാജ്യസഭാ സമ്മേളനം ഈ മാസം 27ന് ആരംഭിച്ച് ജൂലൈ 3ന് അവസാനിക്കും.
Enter
Sathya replied to you