ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചിരിത്ര ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്കെല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമനത്രി പറഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമദിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞ നടക്കും.
” പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര മുഹൂർത്തത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. കാരണം 60 വർഷത്തിന് ശേഷം മൂന്നാമതും ഒരേ സർക്കാരിന് ജനങ്ങൾ പിന്തുണ നൽകിയിരിക്കുകയാണ്. രാജ്യത്തെ നല്ല രീതിയിൽ നയിക്കാൻ എല്ലാവരുടെയും പിന്തുണ അനിവാര്യമാണ്. ജനങ്ങൾക്കായി മികച്ച ഭരണം കാഴ്ചവയ്‌ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാമതും എൻഡിഎ സർക്കാരിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചു. ജനാധിപത്യ മൂല്യങ്ങൾ ജനങ്ങൾ ഉയർത്തി പിടിക്കുന്നുവെന്നതിന്റെ തെളിവാണ് മൂന്നാം തവണത്തയും എൻഡിഎ സർക്കാരിന്റ വിജയം. ഇതിനുപുറമെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ വാർഷികത്തെ സംബന്ധിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഭരണഘടന റദ്ദ് ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നുവെന്നും ബിജെപിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനയുടെ പതിപ്പുകൾ ഉയർത്തിപിടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി.
മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് ശക്തിയോടെയും ഊർജ്ജത്തോടെയും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെയാണ് പ്രതീക്ഷിക്കുന്നതെന്നും മികച്ച രീതിയിലുള്ള രാജ്യ സേവനത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.