ആക്രമണങ്ങൾക്ക് കുറവില്ലായിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്ന മത്സരത്തിൽ കോപ്പ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് കോസ്റ്ററിക്ക. പന്തടക്കത്തിലും മുന്നേറ്റത്തിലും ഷോട്ടുകളിലും ഏറെ മുന്നിട്ടു നിന്നെങ്കിലും കോസ്റ്ററിക്കയുടെ പ്രതിരോധ കോട്ട തകർക്കാൻ വിനീഷ്യസും റോഡ്രിഗോയും പക്വേറ്റയുമടങ്ങുന്ന മുന്നേറ്റ നിരയ്ക്ക് കഴിഞ്ഞില്ല.
30-ാം മിനിട്ടിൽ പിഎസ്ജി താരം മാർക്വിനോസ് വലകുലുക്കിയെങ്കിലും വില്ലനായി വാർ അവതരിച്ചു. ഓഫ്സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. റാഫീഞ്ഞ്യയുടെ ഷോട്ട് കോസ്റ്ററിക്കൻ ഗോളി തട്ടികയറ്റിയപ്പോഴും കാെതിപ്പിക്കുന്ന നിരവധി അവസരങ്ങൾ ബ്രസീൽ നഷ്ടപ്പെടുത്തിയപ്പോഴും നിരാശനായി ഗാലറിയിൽ സൂപ്പർ താരം നെയ്മറെയും കാണാമായിരുന്നു.
ഗോള്‍ കീപ്പര്‍ പാട്രിക് സെക്വേറയുടെ മിന്നും സേവുകളാണ് ഫിനിഷിംഗിലെ പിഴവുകൾ നേരിട്ട ബ്രസീലിന് മറ്റൊരു വെല്ലുവിളിയായത്. അവസാന മിനിട്ടുകളിൽ കളിമാറ്റാൻ കെൽപ്പുള്ള എന്‍ഡ്രിക്കിനേയും ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയേയും പരിശീലകൻ പകരക്കാരായി കളത്തിലെത്തിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളിൽ ചില സുവർണാവസരം സൃഷ്ടിക്കാൻ കാനറിപ്പടയ്ക്ക് കഴിഞ്ഞെങ്കിലും നിർഭാഗ്യം പിന്തുടർന്നു. ഇതോടെ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.