ധാക്ക: ബംഗ്ലാദേശിലെ കൊടുംക്രിമിനലുകളെ തൂക്കിലേറ്റി വാർത്തകളിൽ ഇടംപിടിച്ച ആരാച്ചാരും ജയിൽ തടവുകാരനുമായിരുന്ന ഷാജഹാൻ ബോയ (70) മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ധാക്കയിലെ സുഹ്രവാർഡി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം.
ജയിൽ മോചിതനായെത്തി ഒരു വർഷത്തിനുള്ളിലാണ് ഷാജഹാന്റെ മരണം. കൊലപാതകക്കുറ്റത്തിന് ശിക്ഷയനുഭവിക്കുകയായിരുന്ന ഇയാൾ കഴിഞ്ഞ വർഷം ജൂണിലായിരുന്നു ജയിൽ മോചിതനായത്. ഇതിന് ശേഷം ഷാജഹാൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം വലിയ ജനപ്രീതി നേടുകയും ചെയ്തു. തടവുകാരനായി ജയിലിൽ എത്തിയതിന് ശേഷം ആരാച്ചാരായി മാറിയ ജീവിതം വായനാക്കാരെ പിടിച്ചിരുത്തുന്നതായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ഷാജഹാൻ ടിക്ടോക്കിലും സജീവമായിരുന്നു.
വധശിക്ഷ വിധിക്കുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ബംഗ്ലാദേശിന്. ജയിലിലെ കുറ്റവാളികളെ തന്നെയാണ് ആരാച്ചാരാകുവാൻ നിയോഗിക്കുക. കൊലക്കുറ്റത്തെ തുടർന്ന് 42 വർഷത്തെ തടുവശിക്ഷയായിരുന്നു ഷാജഹാന് ലഭിച്ചത്. തടവുജീവിതത്തിനിടെ അദ്ദേഹം നിരവധി കുറ്റവാളികളുടെ ആരാച്ചാരായി. ഇതുവഴി ഷാജഹാന്റെ ശിക്ഷാകാലയളവ് വെട്ടിക്കുറയ്ക്കുകയായിരുന്നു സർക്കാർ. ഇതോടെയാണ് ധാക്കയിലെ ജയിലിൽ നിന്നും കഴിഞ്ഞ വർഷം അയാൾ മോചിതനായത്.
കൊലക്കേസിന്റെ വിചാരണക്കാലയളവിലാണ് തടവുകാരൻ ആരാച്ചാരാകുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഷാജഹൻ തിരിച്ചറിയുന്നത്. കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഷാജഹാൻ ജയിലിൽ ആരാച്ചാർക്ക് ലഭിക്കുന്ന പരിഗണന ശ്രദ്ധിച്ചിരുന്നു. പ്രത്യേക അധികാരവും ‘ഫസ്റ്റ് ക്ലാസ്’ പരിഗണനയും തടവുകാരനായ ആരാച്ചാർക്ക് ജയിലിൽ ലഭിക്കുമെന്ന് മനസിലാക്കിയ ഷാജഹാൻ ആ ദൗത്യം തിരഞ്ഞെടുത്തു.
കൊടുംകുറ്റവാളികളുടെ അവസാന നിമിഷങ്ങൾ എപ്രകാരമായിരുന്നുവെന്നും തൂക്കിക്കൊല്ലുന്ന പ്രക്രിയ എങ്ങനെയാണെന്നും 96 പേജുള്ള പുസ്തകത്തിൽ ഷാജഹാൻ വിവരിച്ചിരുന്നു. തടവുജീവിതത്തിനിടെ 26 പേരുടെ വധശിക്ഷ ഷാജഹാൻ നടപ്പിലാക്കിയെന്നാണ് ജയിൽ അധികൃതരുടെ കണക്ക്. എന്നാൽ താൻ 60 പേരുടെ ആരാച്ചാരായെന്ന് ഷാജഹാൻ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.1975ൽ ബംഗ്ലാദേശിൽ നടന്ന പട്ടാള അട്ടിമറിയിൽ പങ്കാളികളായ സൈനികരെ വരെ തൂക്കിലേറ്റിയെന്നാണ് ഷാജഹാൻ പറയുന്നത്. സീരിയൽ കൊലപാതകികൾ മുതൽ രാജ്യത്ത് കുപ്രസിദ്ധി നേടിയ കുറ്റവാളികൾ വരെ ഷാജഹാൻ കുരുക്കിട്ട് നൽകിയ തൂക്കുകയറിൽ അവസാന ശ്വാസമെടുത്തവരാണ്.