കോഴിക്കോട്: ലൈഫ് മിഷൻ പ്രകാരം വീട് നിഷേധിക്കപ്പെട്ട കുടുംബത്തിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സേവാഭാരതിയും. കോഴിക്കോട് തലകുളത്തൂർ പഞ്ചായത്ത് അധികൃതർ വീടിന്റെ നിർമ്മാണാനുമതി നിഷേധിച്ച ബാബുരാജിനും കുടുംബത്തിനുമാണ് സുരേഷ് ഗോപിയും സേവഭാരതിയും ആശ്രയമാകുന്നത്.
ടാർപോളിൻ ഇട്ട് മറച്ച ഒറ്റമുറി വീട്ടിലാണ് ബാബുരാജും ഭാര്യ ശൈലയും പിജിക്കും ഡിഗ്രിക്കും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ആറ് വർഷമായി കഴിയുന്നത്. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വീടിന് 88 മീറ്ററിനപ്പുറം പുഴ ഉണ്ടെന്ന കാരണത്താൽ പഞ്ചായത്ത് അധികൃർ നിർമ്മാണാനുമതി നിഷേധിച്ചു. തുടർന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. സേവാഭാരതിയുടെ സഹകരണത്തോടെ വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഇത്രയും കാലം ഞങ്ങളെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ദൈവത്തിന്റെ പുണ്യം കൊണ്ടാണ് സുരേഷ് ഗോപിയുടെ അടുത്തെത്തിച്ചതെന്നും അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും നിറകണ്ണുകളോടെ ശൈല പറഞ്ഞു.