അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര മ്യൂസിയത്തിന്റെ വികസനത്തിനായി പദ്ധതി തയ്യാറാക്കി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ സൺസ്. ഉത്തർപ്രദേശ് മന്ത്രിസഭയും ഇത് സംബന്ധിച്ചുള്ള നിർദേശത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം 750 കോടി രൂപയാണ് ടാറ്റ സൺസ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
ഇതിൽ 650 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും, ഇന്റീരിയർ നിർമാണത്തിനുമായി ചെലവഴിക്കും. കെട്ടിട നിർമാണത്തിനും പദ്ധതി പ്രദേശത്തെ മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടി ബാക്കി 100 കോടി രൂപ വിനിയോഗിക്കും. ഇതിന്റെ ഭാഗമായി 90 വർഷത്തേക്ക് പാട്ടക്കരാറിന് ഈ സ്ഥലം ടാറ്റ സൺസിന് കൈമാറാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. 12 വ്യത്യസ്ത ഗാലറികൾ മ്യൂസിയത്തിൽ ഉണ്ടായിരിക്കും.
സരയൂ നദീ തീരത്തോട് ചേർന്നുള്ള മജ്ഹ ജംതാരയിലുള്ള ഭൂമിയാണ് ടാറ്റയ്‌ക്ക് കൈമാറുന്നത്. നിലവിൽ ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥലമാണിത്. കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും 25 ഏക്കർ ഭൂമി കൈമാറുന്നത്. പ്രദേശത്ത് മ്യൂസിയം നിർമാണത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ടാറ്റ സൺസ് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഈ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയിൽ പ്രത്യേക താത്പര്യം അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ നവംബറില്‍ ആർക്കിടെക്ട് ബൃന്ദ സോമയ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. ടാറ്റ ഹൗസ് ആസ്ഥാനമായ ബോംബെ ഹൗസ് നവീകരണം നടത്തിയത് ബൃന്ദ സോമയയുടെ നേതൃത്വത്തിലായിരുന്നു. അയോദ്ധ്യ സന്ദർശിക്കുന്ന ഭക്തരുടേയും വിനോദ സഞ്ചാരികളുടേയും പ്രധാന ആകർഷണമായി മ്യൂസിയത്തെ മാറ്റുമെന്ന് ടാറ്റ സൺസ് പറയുന്നു.