കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണമെന്ന് കോടതി വ്യക്തമാക്കി. പരിഷ്കൃത കാലഘട്ടത്തിലാണ് പൊലീസ് സേനയുള്ളതെന്നും അക്കാര്യം ഓർമ്മിക്കണമെന്നും കോടതി പറഞ്ഞു.
മറ്റേതൊരു സർക്കാർ ഓഫീസ് പോലെ തന്നെയാണ് പൊലീസ് സ്റ്റേഷനെന്നും ജനങ്ങൾക്ക് ഭയമുളവാക്കുന്ന സ്ഥലമാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. എത്ര പ്രകോപനം ഉണ്ടായാലും മാന്യമായി പെരുമാറാൻ പൊലീസിന് സാധിക്കണം. പൊലീസ് സേനയുടെ പ്രവർത്തനം സുതാര്യമാകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രകോപനമുണ്ടായാൽ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ പോലീസിന് പരിശീലനം നൽകണമെന്നും കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. പരമാവധി പ്രകോപനങ്ങൾ നേരിടുന്നവരാണ് നമ്മുടെ സൈനികർ. സൈനികർ ചെയ്യുന്ന കാര്യങ്ങൾ പൊലീസിനും പിന്തുടരാമെന്നും കോടതി വ്യക്തമാക്കി. ബൃഹത്തായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിനാണ് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയത്. ആവർത്തിച്ച് സർക്കുലർ ഇറക്കിയിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് വീഴ്ചകൾ ഉണ്ടാകുന്നുവെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധിക്കണം. പുതിയ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞു. ബഹു ഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റം കാഴ്ചവയ്‌ക്കുന്നവരാണെന്നും മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. ഒരേ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ആവർത്തിക്കപ്പെടുകയാണെന്നും ആലത്തൂർ കേസിൽ എസ്ഐ റനീഷിനെതിരെ കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.















