ന്യൂഡൽഹി; രാജ്യത്തെ ജനങ്ങളെ വംശീയമായി അധിക്ഷേപിച്ച സാം പിത്രോദയ്ക്ക് പുനർനിയമനം നൽകി കോൺഗ്രസ്. ഓവർസീസ് കോൺഗ്രസ് ചെയർമാനായിട്ടാണ് സാം പിത്രോദയെ നിയമിച്ചത്. അടിയന്തര പ്രാധാന്യത്തോടെയാണ് നിയമനമെന്നാണ് എഐസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഏത് സാഹചര്യത്തിലാണ് പുനർനിയമനം നൽകിയതെന്ന് വ്യക്തമായിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. തൊലിയുടെ നിറവും രൂപവും താരതമ്യം ചെയ്ത് രാജ്യത്തെ ജനങ്ങളെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് സാം പിത്രോദയ്‌ക്കെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ പിത്രോദ രാജിവെയ്‌ക്കുകയായിരുന്നു.
പടിഞ്ഞാറുളളവർ അറബികളെപ്പോലെയും വടക്കുകിഴക്കൻ മേഖലയിലുളള ഇന്ത്യക്കർ ചൈനക്കാരെപ്പോലെയാണെന്നും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയുമാണെന്നും ആയിരുന്നു സാം പിത്രോദയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.
പിത്രോദയുടെ പരാരമർശത്തിനെതിരെ ദക്ഷിണേന്ത്യയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. #ProudBharatiya എന്ന ഹാഷ്ടാഗ് ക്യാമ്പെയ്‌നും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ വിവാദം കോൺഗ്രസിനെ ഏറെ ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് പിത്രോദ രാജിവെയ്‌ക്കാൻ തയ്യാറായതും. നിലവിൽ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പിത്രോദയെ തിരികെ നിയമിക്കുകയായിരുന്നു.