മലയാളികളുടെ സംഗീത ബോധത്തിനും അഭിരുചിക്കും മാറ്റം കൊണ്ടുവന്ന ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാള സിനിമ ഇനിയും വേണ്ട വിധം ഉപയോഗിച്ചിട്ടില്ലാത്ത ഗായകൻ കൂടിയാണ് ഇദ്ദേഹമെന്ന് ചിലർക്കെങ്കിലും തോന്നാറുണ്ട്. ഇപ്പോഴിതാ, തനിക്ക് മലയാളത്തിനെക്കാളും ഇഷ്ടം മറ്റൊരു ഇൻഡസ്ട്രിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാസി ഗിഫ്റ്റ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് തെലുങ്കിലാണ്. കംപോസിംഗ് ചെയ്തിട്ടുള്ളത് കന്നഡയിലുമാണ്. ഏറ്റവും കൂടുതൽ ഹിറ്റുകൾ കിട്ടുന്ന ഇൻഡസ്ട്രിയോട് നമുക്ക് എപ്പോഴും ഒരു ചായ്വ് ഉണ്ടാകും. അങ്ങനെ നോക്കുമ്പോൾ, കന്നഡയിലാണ് കൂടുതൽ ഹിറ്റ് പാട്ടുകൾ കിട്ടിയിട്ടുള്ളത്.
പിന്നെ, എന്ത് പ്രശ്നം വന്നാലും ശാന്തമായിരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ അങ്ങനെ പ്രതികരിക്കാനും പോകില്ല. ആവശ്യമുള്ളിടിത്ത് മാത്രമേ പ്രതികരിക്കാറുള്ളൂ. ലജ്ജാവതി പോലുള്ള ചില പാട്ടുകളുടെ രൂപവും ഭാവവും മാറ്റി ഇപ്പോഴുള്ളവർ ഉപയോഗിക്കാറുണ്ട്. എന്റെ പാട്ടാണെങ്കിലും എനിക്ക് അതിൽ സന്തോഷമാണുള്ളത്. അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല.’-ജാസി ഗിഫ്റ്റ് പറഞ്ഞു.