കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് 14 പേർ മരിച്ചു. മഴയെ തുടർന്ന് വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് നിരവധി പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേപ്പാളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
മരിച്ച 14 പേരിൽ എട്ട് പേർ മണ്ണിടിച്ചിലിലും അഞ്ച് പേർ ഇടിമിന്നലേറ്റും ഒരാൾ വെള്ളക്കെട്ടിൽ വീണുമാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. മൺസൂൺ കാലം തുടങ്ങിയതോടെയാണ് നേപ്പാളിൽ ശക്തമായ മഴ ലഭിക്കുന്നത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ 28 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഇടിമിന്നലേറ്റ് 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നേപ്പാളിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിക്കുന്നത്. ഇത് കാരണം ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.