കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ പുഴയിൽ വീണു. കാസർകോട് കുറ്റിക്കോലിലാണ് സംഭവം. വെള്ളം നിറഞ്ഞ് കിടന്ന പുഴയിൽ, അത് തിരിച്ചറിയാതെ മാപ്പ് കാണിച്ച വഴിയിലൂടെ മുന്നോട്ട് പോയതാണ് അപകടത്തിനിടയാക്കിയത്. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ കാർ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോകുംവഴിയാണ് കാർ അപകടത്തിൽപെട്ടത്. റാഷിദാണ് കാറോടിച്ചിരുന്നത്. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. പുലർച്ചെ ഇരുട്ടായിരുന്നതിനാൽ പാലം തിരിച്ചറിയാൻ കഴിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതാണെന്ന് കരുതി കാർ മുന്നോട്ടെടുത്തതോടെ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് 150 മീറ്ററോളം കാർ ഒഴുകി പോയി.
പുഴവഞ്ചിയിൽ തട്ടി നിന്നതാണ് ഇരുവർക്കും രക്ഷയായത്. ഈ സമയം കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ട് പേരും പുറത്തു കടക്കുകയും കുറ്റിച്ചെടിയിൽ പിടിച്ച് നിൽക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്നു ഫോൺ വഴി അപകടത്തിൽപെട്ട വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും കുടുംബം വിവരമറിയിച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ട്യൂബിൽ കയർ കെട്ടി വലിച്ചാണ് ഇരുവരെയും സുരക്ഷിതമായെത്തിച്ചത്.