ന്യൂഡൽഹി: മൂന്നാം തവണയും ജനങ്ങൾ എൻഡിഎ സർക്കാരിൽ വിശ്വാസമർപ്പിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദി അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. 18-ാം ലോക്സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
“തെരഞ്ഞെടുപ്പിന് പിന്തുണ നൽകിയ രാജ്യത്തെ ജനതയ്‌ക്ക് അഭിനന്ദനം അറിയിക്കുന്നു. ശക്തമായ സ്ത്രീ സാന്നിധ്യമാണ് തെരഞ്ഞെടുപ്പിൽ നാം കണ്ടത്. ജമ്മുകശ്മീരിൽ റെക്കോർഡ് വോട്ടിംഗ് നടന്നു. ദുഷ്ടശക്തികൾക്ക് കശ്മീരിലെ ജനങ്ങൾ തക്കതായ മറുപടി നൽകി. ബന്ദിന്റെയും ഹർത്താലിന്റെയും ഇടയിലായിരുന്നു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്”.
“മൂന്നാം തവണയും കൃത്യമായ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിലെത്തി. സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തിയാക്കാൻ എൻഡിഎ സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അവർക്ക് അറിയാം. സർക്കാരിന്റെ ആദ്യ ബജറ്റിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ ഉണ്ടായിരിക്കും. സമൂഹത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊണ്ട് ചരിത്രപരമായ ചുവടുവയ്പ്പായിരിക്കും ബജറ്റിൽ ഉണ്ടാവുക. രാജ്യത്തിന്റെ വികസനം ബജറ്റിലൂടെ ഉറപ്പാക്കും’.
‘ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. കൊറോണ മഹാമാരി ഉൾപ്പെടെയുള്ള വെല്ലുവിളികൾ രാജ്യത്തുണ്ടായിട്ടും സാമ്പദ് വ്യവസ്ഥയിൽ ഇന്ത്യ പിന്നോട്ട് പോയില്ല. രാജ്യത്തെ ലോകത്തിന്റെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യം’.
ദരിദ്രരും യുവാക്കളും സ്ത്രീകളും കർഷകരും ശാക്തീകരിക്കപ്പെടുമ്പോൾ മാത്രമാണ് വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ മോദി സർക്കാർ അവർക്ക് മുൻഗണന നൽകുന്നു. അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. പാവപ്പെട്ടവർക്ക് വേണ്ടി നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ എല്ലാവർക്കും ലഭ്യമാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.