ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങളും അധികാരങ്ങളും നൽകുന്ന പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഭാഗീകമായി പ്രാബല്യത്തിലായി. ദേശ സുരക്ഷ അപകടത്തിലാകുകയോ യുദ്ധസാഹചര്യത്തിലോ വിദേശരാജ്യങ്ങളുമായി വഴിവിട്ട സൗഹൃദം പുലർത്തിയാലോ ടെലികോം സേവനങ്ങൾ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ട്.
സിം കാർഡിൽ നിയന്ത്രണം
ഒരു വ്യക്തിക്ക് സ്വന്തം പേരിലെടുക്കാൻ കഴിയുന്ന പരമാവധി സിം കാർഡുകളുടെ എണ്ണം 9 ആകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും 6 സിം കാർഡുകൾ മാത്രമേ ഒരാളുടെ പേരിൽ എടുക്കാൻ സാധിക്കൂ. ഇത് ലംഘിച്ചാൽ 50000 മുതൽ 2 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കി വ്യാപകമായി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുളളതാണ് ഈ വ്യവസ്ഥ.
കോളുകളുടെയും സന്ദേശങ്ങളുടെയും നിയന്ത്രണം
അടിയന്തര സാഹചര്യങ്ങളിലോ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയണ്ടാകുമ്പോഴോ ടെലികോം സേവനങ്ങൾ തടസ്സപ്പെടുത്തി സന്ദേശങ്ങളും കോളുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാരിന് സാധിക്കും. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായിരിക്കും ഇത് സംബന്ധിച്ച അറിയിപ്പ് നൽകുക.
അക്രഡിറ്റഡ് മാദ്ധ്യമപ്രവർത്തകർ വാർത്താ ആവശ്യങ്ങൾക്കായി അയക്കുന്ന സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് ബില്ലിൽ പറയുന്നുണ്ട്. എന്നാൽ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാകുന്ന സന്ദേശങ്ങളിലും കോളുകളിലും സർക്കാരിനും സുരക്ഷാ ഏജൻസികൾക്കും ഇടപെടാനുളള അധികാരം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്പാം സന്ദേശങ്ങൾ
ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് സ്പാം മെസ്സേജുകൾ. സമ്മതമില്ലാതെ മൊബൈൽ ഫോണിലേക്ക് ഓപ്പറേറ്റർമാർ സന്ദേശങ്ങൾ അയച്ചാൽ 2 ലക്ഷം രൂപ വരെ പിഴയും ടെലികോം സേവനങ്ങൾ വിലക്കുകയോ ചെയ്‌തേക്കാം.