നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. പ്രതികളായ മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ സംഘം ബിഹാറിലെ പാട്നയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. അറസ്റ്റ് ചെയ്ത പ്രതികൾ ഇരുവരും വിദ്യാർത്ഥികൾക്ക് പരീക്ഷയ്‌ക്കുമുൻപ് ചോദ്യപേപ്പർ ചോർത്തി നല്കുകയും ഉത്തര സൂചിക കൈമാറുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ആറ് എഫ്ഐആറുകളാണ് നിലവിൽ നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറി ഒരു ദിവസം പിന്നിടും മുൻപ് തന്നെ അന്വേഷണ സംഘം ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സിബിഐ ബുധനാഴ്ച ജാർഖണ്ഡിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹസാരിബാഗിലെ പ്രമുഖ സ്കൂൾ സന്ദർശിച്ച് പ്രിൻസിപ്പാൾ ഉൾപ്പടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രണ്ട് പേരെ വിട്ടയച്ചു.
വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിൽ മെയ് അഞ്ചിനാണ് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നത്. ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.