ദുബായ്: യുഎഇയിൽ വേനൽചൂട് ശക്തമാകുന്നത് കണക്കിലെടുത്ത് മസ്ജിദുകളിൽ വെള്ളിയാഴ്ച ഖുതുബകളുടെ ദൈർഘ്യം കുറച്ചു. യുഎഇയിൽ താപനില 50 ഡിഗ്രിയിലെത്തിയ സാഹചര്യത്തിൽ പള്ളിയിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്തുബ പത്ത് മിനിറ്റിൽ കൂടരുതെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
യുഎഇയിലെ ഇമാമുമാർക്ക് മതകാര്യവകുപ്പ് ഇതുസംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞു. ഇന്ന് മുതൽ ഒക്ടോബർ വരെ ഖത്തീബുമാർ ഇക്കാര്യം പാലിക്കണം. പള്ളിക്ക് അകം നിറഞ്ഞ് കവിഞ്ഞ് ഒരുപാടുപേർ മുറ്റത്ത് നിന്നാണ് പ്രാർത്ഥന നടത്താറ്. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ പുറത്ത് മിനിറ്റുകളോളം നിന്നുള്ള പ്രാർഥന വിശ്വാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം.
സാധാരണ പ്രാസംഗികനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ പ്രഭാഷണം നീണ്ടുനിൽക്കാറുണ്ട്. കഴിഞ്ഞദിവസം സൗദിയും സമാനമായ രീതിയിൽ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ സമയം ചുരുക്കിയിരുന്നു. ഇരു ഹറുമകളിലെയും പ്രഭാഷണം പതിനഞ്ച് മിനിറ്റിൽ കൂടരുതെന്നാണ് സൗദി ഭരണകൂടം നിർദേശം നൽകിയത്.