വയനാട്: മക്കിമലയിൽ മാവോയിസ്റ്റ് സംഘം ഐഇഡി ട്രയൽ സ്ഫോടനം നടത്തിയതായി സംശയം. പ്രദേശത്ത് നിന്ന് പത്തിലധികം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇത് സ്ഫോടനത്തിന്റെ അവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. വെടിമരുന്ന് പുരണ്ട നിലയിൽ ചില പത്ര കഷ്ണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടുത്തെ വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ ബോംബ് കണ്ടെടുത്തിരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്ന തണ്ടർബോൾട്ട് സംഘത്തെ ലക്ഷ്യമിട്ടാണ് ബോംബ് വച്ചത്. ഈ ബോംബുകൾ പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രയൽ സ്ഫാേടനം നടന്നതായും സംശയം ഉയർന്നത്.
കഴിഞ്ഞ ദിവസം ബോംബുകൾ നിർവീര്യമാക്കിയ സ്ഥലത്തിന് 50 മീറ്റർ ദുരത്ത് നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആറളം കാടുകളിൽ തമ്പടിക്കുന്ന മാവോയിസ്റ്റ് സംഘങ്ങൾ ജനവാസ മേഖലയിൽ വരുമ്പോൾ വീടുകളിൽ നിന്ന് പത്രങ്ങൾ കൈക്കലാക്കി പോകാറുണ്ട്. അങ്ങനെയാകാം ഈ പത്രങ്ങൾ കയ്യിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്.