ലക്‌നൗ: വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചതിനെത്തുടർന്ന് ഗർഭിണിക്ക് ദാരുണാന്ത്യം. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ നിർബന്ധിച്ച് എടുപ്പിച്ച കുത്തിവയ്പാണ് മരണത്തിനിടയാക്കിയത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഇരുവരും ഒളിവിലാണ്.
ഒൻപത് മാസം ഗർഭിണിയായ യുവതിയെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് യുവതിക്ക് കുത്തിവയ്പ് നൽകാനായി 50,000 രൂപ അടയ്‌ക്കണമെന്ന് ഡോക്ടർമാരായ വിനയ് കുമാർ പാണ്ഡേയും ശിവ് ബഹാദൂർ യാദവും ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഈ കുത്തിവയ്പ് നൽകിയതോടെയാണ് യുവതിയുടെയും 9 മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെയും മരണം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ ഓക്സിജൻ ലഭ്യമല്ലെന്ന് പറഞ്ഞ ഡോക്ടർമാർ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിൽ ആശുപത്രി ആരോഗ്യ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർമാരുടെ ഡിഗ്രി വ്യാജമാണെന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരുന്നുമാറി കുത്തിവച്ചതാണ് യുവതിയും ഗർഭസ്ഥ ശിശുവും അബോധാവസ്ഥയിലേക്ക് പോയി മരണപ്പെടാൻ കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് ഔരായി പൊലീസ് പറഞ്ഞു.