ബീജിംഗ്: ഏറെ നാളുകളായി പൊതു രംഗത്തു നിന്നും അപ്രത്യക്ഷനായിരുന്ന മുൻ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇദ്ദേഹം അഴിമതിക്കും കൈക്കൂലിക്കും അന്വേഷണം നേരിടുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
ലീ ഷാങ്ഫു സൈനിക, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും, കൈക്കൂലി വാങ്ങുകയും അതിനു പകരമായി ആനുകൂല്യങ്ങൾ നൽകുകയും ചെയ്തുകൊണ്ട് തന്റെ അധികാരം ദുരുപയോഗം ചെയ്‌തുവെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
“ലി ഷാങ്ഫുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും 20-ാമത് നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതകൾ അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ക്രിമിനൽ കുറ്റങ്ങൾ അവലോകനത്തിനും പ്രോസിക്യൂഷനും മിലിട്ടറി പ്രൊക്യുറേറ്റർ ഓർഗനൈസേഷനിലേക്ക് മാറ്റാനും പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു,” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2023 ആഗസ്റ്റ് മാസം 29-ന് ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബീജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഏകദേശം രണ്ട് മാസത്തോളം പൊതു രംഗത്തു നിന്ന് അപ്രത്യക്ഷമായതിന് ശേഷം 2023 ഒക്ടോബറിൽ ലിയെ ഓഫീസിൽ നിന്ന് നീക്കം ചെയ്തു.
പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്റെ ഭരണത്തിൻ കീഴിലുള്ള നിരവധി സൈനിക നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. .
വിദേശ സേനയുമായി ഗൂഢാലോചന നടത്തിയെന്നോ ഷിയോട് വേണ്ടത്ര വിശ്വസ്തത പുലർത്തുന്നില്ലെന്നോ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായ ശുദ്ധീകരണം അദ്ദേഹം നടത്തുകയാണെന്ന് പൊതുവെ കരുതപ്പെടുന്നു.
നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങിനെയും കാണാതായിരുന്നു. ഒരു മാസത്തിന് ശേഷം മന്ത്രിയെ പുറത്താക്കുകയായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്. പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന ചിൻ ഗാങിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.