കോപ്പ അമേരിക്കയിൽ ബൊളീവിയയെ തകർത്ത് യുറുഗ്വായ്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുറുഗ്വായുടെ ജയം. രണ്ടാം ജയത്തോടെ ടീം ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. കോച്ച് മാർസെലോ ബിയേൽസയുടെ കീഴിൽ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന യുറഗ്വായ് ടീമിന്റെ യുവനിരയുടെ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാണാൻ സാധിച്ചത്.
8-ാം മിനിറ്റിൽ യുറുഗ്വായുടെ ആദ്യ ഗോൾ. ഫകുണ്ടോ പെല്ലിസ്ട്രി ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. റൊണാൾഡ് അരാജോയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ 22-ാം മിനിറ്റിൽ മാസി അരൗജോ നൽകിയ പാസ് ഡാർവിൻ ന്യൂനസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. താരത്തിന്റെ 13-ാം അന്താരാഷ്‌ട്ര ഗോളാണിത്.
രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റിലാണ് യുറുഗ്വായുടെ 3 ഗോളുകൾ പിറന്നത്. 77-ാം മിനിറ്റിൽ മാക്സിമിലിയാനോ അറാഹോ, 81-ാം മിനിറ്റിൽ ഫെഡറികോ വാൽവർഡേ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റൻകർ എന്നിവരാണ് വലകുലുക്കിയത്.
സീനിയർ താരം ലൂയി സ്വാരെസ് മത്സരത്തിന്റെ അവസാന മിനിറ്റിൽ ക്യാപ്റ്റന്റെ ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി നിലവിൽ യുറുഗ്വായ് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ്. ജൂലൈ 1ന് അമേരിക്കയ്‌ക്കെതിരെയാണ് യുറുഗ്വായുടെ അടുത്ത മത്സരം. ജയിച്ചാൽ ക്വാർട്ടറിന് യോഗ്യത നേടും.