ബെംഗളൂരു: ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യമായ ചർച്ചകൾ നിർത്താൻ നിർദ്ദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അധിക ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചയുമായി മന്ത്രിമാർ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത്തരം പ്രസ്താവനകൾ പരസ്യമായി നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചതെന്നാണ് സൂചന.
സഹകരണ മന്ത്രി കെ എൻ രാജണ്ണയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചതായും ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവിധ സമുദായങ്ങൾക്കിടയിൽ അധികാരം പങ്കിടാൻ കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് രാജണ്ണ വാദിച്ചിരുന്നു. തന്റെ നിർദേശം പല മന്ത്രിമാരും അംഗീകരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എൻ രാജണ്ണയുടെ നിർദേശത്തിനു പിന്നിൽ സിദ്ധരാമയ്യ ആണെന്ന് സൂചനയുണ്ടായിരുന്നു. സർക്കാരിലും പാർട്ടിയിലും ശിവകുമാറിന്റെ സ്വാധീനത്തെ ചെറുക്കാനാണ് സിദ്ധരാമയ്യ തന്റെ വിശ്വസ്തരെ ഉപയോഗിച്ച് ഈ ആവശ്യം ഉന്നയിച്ചതെന്ന് ശിവകുമാറിന്റെ അടുപ്പക്കാർ പറയുന്നു.
ഇതിനിടെ സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ പൊതുവേദിയിൽ ആവശ്യപ്പെട്ട് കർണാടകയിലെ വൊക്കലിഗ മഠാധിപതി വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമി പൊതുവേദിയിൽ രംഗത്തു വന്നു. “എല്ലാവരും മുഖ്യമന്ത്രിമാരായി അധികാരം ആസ്വദിച്ചു. എന്നാൽ നമ്മുടെ ഡികെ ശിവകുമാർ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല,” സിദ്ധരാമയ്യ ഇതിനകം അധികാരത്തിലേറിയിട്ടുണ്ടെന്നും ശിവകുമാറിന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്നും താങ്കൾ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. അതുകൊണ്ട് ഡികെ ശിവകുമാറിന് അവസരം നൽകുക. സിദ്ധരാമയ്യ മനസ്സുവെച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ചന്ദ്രശേഖര സ്വാമിജി പൊതു വേദിയിൽ ആവശ്യപ്പെട്ടു.
എന്നാൽ സ്വാമിജി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം