ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരാപു. അപകടത്തിൽ പരിക്കേറ്റ 6 പേർക്ക് 3 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളം സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിലേക്ക് വഴിവച്ച സാങ്കേതിക തകരാറുകൾ പരിശോധിച്ചു വരികയാണ്. ഡൽഹിക്ക് പുറമെ മറ്റ് വിമാനത്താവളങ്ങളിലും പരിശോധനകൾ നടത്തി വരികയാണെന്നും മഴ കനക്കാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കിഞ്ചരാപു പറഞ്ഞു.
ഇന്ന് രാവിലെയാണ് ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. അപകടത്തിൽപ്പെട്ട മറ്റൊരാളെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. മേൽക്കൂരയും തൂണുകളും ഉൾപ്പെടെ കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.