കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയിൽ മുക്കിക്കൊന്ന യുവതിയെ പൊലീസ് പിടികൂടി. നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. യുപിയിലെ ഔറയ്യ എന്ന സ്ഥലത്താണ് മനുഷ്യമഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ബംബാ നദിയിലെത്തിയ യുവതി രണ്ടുമക്കളെ മുക്കിക്കൊല്ലുകയും മൂന്നാമത്തെ കുട്ടിയായ ഒന്നര വയസുകാരനെ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കുട്ടികൾക്ക് ലഹരി നൽകിയ ശേഷമായിരുന്നു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
നാലാമൻ മരണം അഭിനയിച്ചാണ് ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്. എട്ടുവയസുകാരനാണ് രക്ഷപ്പെട്ടത്. എന്നാൽ കൊലപാതകി കുട്ടിയെ പിന്തുടർന്നെങ്കിലും പ്രദേശവാസി രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. കുഞ്ഞുങ്ങളെ നോക്കാനാവില്ലെന്ന് ഇയാൾ പറഞ്ഞതോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. ബറുവ സ്വദേശിയായ പ്രിയങ്കയും കാമുകൻ ആശിഷുമാണ് പിടിയിലായതെന്ന് എസ്.പി നിഗം പറഞ്ഞു.