ദുബായ്: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന നടയിൽ മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ മേനോൻ. മുഖമണ്ഡപ സമർപ്പണത്തോടെ നിർമ്മാണ പ്രവൃത്തികൾ തീരുന്നില്ലെന്നും ശ്രീകൃഷ്ണഗാഥ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ശിൽപങ്ങളും നിർമ്മിതികളും ഗുരുവായൂരിനായി സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതിനായുള്ള പദ്ധതികൾ തയ്യാറായി വരികയാണെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു.
മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ ലേലത്തിൽ പിടിച്ച് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള വ്യവസായിയാണ് വിഘ്നേഷ്. വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി കൂടിയായ അദ്ദേഹം അങ്ങാടിപ്പുറം സ്വദേശിയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വിഘ്നേഷ് സമർപ്പിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം ജൂലായ് ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് നടക്കുക.
കേരളീയ വാസ്തുശൈലിയുടെ അലങ്കാരഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ചെമ്പിൽ വാർത്തെടുത്തതാണ് ഈ താഴികക്കുടങ്ങൾ. അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികക്കുടങ്ങൾ നിർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്‌ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ല് ആവശ്യമായി വന്നിരുന്നു.
മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന് നേരെ താഴെ നിന്നാൽ ഈ കാഴ്ച കാണാനാവും. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരേയും കാണാം.
കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. ശിൽപഭംഗിയാൽ സമ്പന്നമാണിത്. 20 തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻ്റിൽ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും.
ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദന്റെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണികാ രാജേഷ്, പാന്തറ വിനീത് കണ്ണൻ തുടങ്ങി വലിയൊരു സംഘം ശിൽപികളുടെ മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇങ്ങനെയൊരു നടപ്പന്തലും മുഖമണ്ഡപവും നിർമ്മിച്ചെടുത്തത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്‌ക്കും.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2023 ഏപ്രിൽ 15-ന് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടിരുന്നു. ദേവസ്വം എഞ്ചിനീയർമാരായ എം.കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കായിരുന്നു നടപ്പുര നിർമ്മാണത്തിന്റെ മേൽനോട്ടം.