ന്യൂഡൽഹി: നരേലയിൽ കൂട്ടബലാത്സംഗത്തിനിരയായ 10 വയസുകാരിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. പ്രദേശവാസികളും ഫാക്ടറി തൊഴിലാളികളുമായ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കല്ലും ഇഷ്ടികയും കൊണ്ട് തലയ്‌ക്കിടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ മുഖം തിരിച്ചറിയാത്തവിധം വികൃതമാക്കിയിട്ടുണ്ട്. ധരിച്ചിരുന്ന വസ്ത്രം നോക്കിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
രാഹുൽ(20), ദേവദത്ത്(30) എന്നിവരെയാണ് പിടികൂടിയത്. സെക്ടർ 6 ഏരിയയിൽ നിന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ലഭിച്ച ഫോൺകോളിന് ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് കുട്ടിയെ കാണാതാവുന്നത്. രക്ഷിതാക്കൾ അർദ്ധരാത്രി 12.30ന് ശേഷം പരാതി നൽകി. പരിശോധനയ്‌ക്ക് പിന്നാലെ വീടിന് തൊട്ടടുത്തുള്ള വിജനമായ പറമ്പിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കണ്ടെത്തുമ്പോൾ മൃതദേഹത്തിന്റെ തല തകർന്ന നിലയിലായിരുന്നുവെന്ന് ഡിസിപി രവികുമാർ പറഞ്ഞു. ഉടനെ സ്ഥലം പൊലീസ് സീൽ ചെയ്തു. ഫോറൻസിക് സംഘമെത്തി തെളിവുകളും സാമ്പിളുകളും ശേഖരിച്ചു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് കളിക്കാനിറങ്ങിയ കുഞ്ഞ് മടങ്ങിയെത്തിയില്ലെന്നും ഇതോടെ തെരഞ്ഞിറങ്ങുകയായിരുന്നുവെന്നും പിതാവ് മാെഴി നൽകി.
പ്രതിയായ രാഹുൽ മകളെ വിജനമായ സ്ഥലത്ത് കൊണ്ടുപോകുന്നത് ചില പ്രദേശവാസികൾ കണ്ടകാര്യവും അദ്ദേഹം പൊലീസിനെ അറിയിച്ചു. രാഹുലിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ക്രൂര കാെലപാതകത്തിന്റെ വാർത്ത പുറത്തുവന്നത്.