ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ വെളളം കെട്ടിക്കിടക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പാർക്കുകളിലും താമസ സ്ഥലങ്ങളിലും ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.
ഇതാദ്യമായിട്ടാണ് ഡൽഹി ഇങ്ങനെ നിശ്ചലമാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. മൺസൂണിന്റെ വരവും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് പല കത്തുകളിലൂടെ എഎപി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതിസന്ധി സമയത്ത് സർക്കാർ ഓടിയൊളിക്കുന്നതാണ് ഡൽഹിയിൽ കണ്ടതെന്നും ദേവേന്ദർ യാദവ് പറഞ്ഞു. ഇൻഡി മുന്നണിയിലെ സഖ്യകക്ഷി കൂടിയായ കോൺഗ്രസ് പരസ്യമായി വിമർശനം ഉന്നയിച്ചത് ആം ആദ്മിക്കും വലിയ ക്ഷീണമായി.
രാവിലെ മുതൽ തന്നെ ആം ആദ്മി സർക്കാരിന്റെ പിടിപ്പുകേടിനെ എക്‌സ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയിൽ വെളളം കയറിയ ദൃശ്യങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്ത ശേഷം ഡൽഹി സർക്കാർ എപ്പോൾ ഉണരുമെന്ന് ആയിരുന്നു കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ചോദ്യം.
പുലർച്ചെ മുതലാണ് ഡൽഹിയിൽ മഴ പെയ്തത്. രണ്ട് മണിക്കൂറിലധികം പെയ്ത മഴ നഗരത്തെ വെള്ളക്കെട്ടാക്കി. ഉച്ചയ്‌ക്ക് ശേഷം എഎപി മന്ത്രിസഭ അടിയന്തര യോഗം ചേർന്നെങ്കിലും കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ല. എല്ലാ ഡിപ്പാർട്ട്‌മെന്റുകളെയും ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കുമെന്നും ഓരോ ഡിപ്പാർട്ട്‌മെന്റിലും വെളളക്കെട്ട് നേരിടാൻ ദ്രുതകർമ്മസേനയ്‌ക്ക് രൂപം നൽകുമെന്നും ഉൾപ്പെടെയുളള ചില തീരുമാനങ്ങൾ മാത്രമാണ് എടുത്തത്. അനിയന്ത്രിതമായ മഴയാണ് വെളളക്കെട്ടിന് കാരണമായതെന്നും വെളളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുളള 200 ഓളം ഹോട്ട് സ്‌പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി അതിഷി യോഗത്തിന് ശേഷം വ്യക്തമാക്കി.