ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മുൻമന്ത്രി എ.കെ ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുമായിരുന്നുവെന്നും ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു എന്നും യോഗം വിലയിരുത്തി.
സംസ്ഥാന സർക്കാരിനെതിരെ അക്കമിട്ട് നിരത്തിയാണ് യോഗം വിമർശനം ഉന്നയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ പിഴവ് സംഭവിച്ചു. ആലപ്പുഴയിൽ ജി. സുധാകരനെയോ തോമസ് ഐസക്കിനെയോ മത്സരിപ്പിക്കണമായിരുന്നു. ഇക്കാര്യം ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം വിലകൽപ്പിച്ചില്ല. എ.എം ആരിഫിനെ മനഃപൂർവം ഇരയാക്കിയതാണെന്നും വിമർശനമുണ്ട്.
പാർട്ടി വക്താവിനെ പോലെ എ.കെ ബാലൻ പെരുമാറിയതും ബിജെപി നേതാക്കളുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയതും സിപിഎമ്മിന് തിരിച്ചടിയാവുകയും ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്തു. എഎം ആരിഫ് ദുർബലനായ സ്ഥാനാർത്ഥിയായിരുന്നുവെന്നും യോഗം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത പരാജയമാണ് സംസ്ഥാന നേൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിക്കാൻ വിവിധ ജില്ലാ സെക്രട്ടറിയേറ്റുകളെ പ്രേരിപ്പിച്ചത്.