ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചൈനയുടെ ചങ് ഇ 6 പേടകം സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തിയെന്ന് ചൈനീസ് സ്പേസ് ഏജൻസി. 2 കിലോഗ്രാമോളം ഭാരമുള്ള സമ്പിളുകളാണ് ശേഖരിച്ചതെന്നും ഇത് ചന്ദ്ര പരിണാമവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് കൂടുതൽ വെളിച്ചം പകരുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണിന്റെ സാമ്പിളുകൾ മുമ്പ് ശേഖരിച്ച സാമ്പിളുകളെക്കാൾ പ്രത്യേകതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദമായി നടത്തി വരികയാണെന്നും ഗവേഷകർ അറിയിച്ചു. ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്നും ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിലുള്ള എല്ലാ ശാസ്ത്രജ്ഞരുമായും ചർച്ച നടത്തുമെന്നും ചൈനീസ് സ്പേസ് ഏജൻസി അറിയിച്ചു.
മേയ് 3നാണ് ഹൈനാൻ ദ്വീപ് പ്രവിശ്യയിലെ വെൻചങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചങ് ഇ 6 ചാന്ദ്ര പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഇരു ധ്രുവങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനായും വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനായും സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലിറങ്ങുകയെന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. തുടർന്ന് ജൂൺ 25ന് പേടകം സുരക്ഷിതമായി മംഗോളിയയുടെ തീരത്ത് ഇറങ്ങുകയായിരുന്നു.
2019ലും ഇത്തരത്തിൽ ചന്ദ്രന്റെ മറുവശത്ത് ചൈന റോവർ ഇറക്കിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് ചന്ദ്രന്റെ മണ്ണിൽ വെള്ളമുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തിയത്. 2030 ഓടെ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനാണ് ചൈന പദ്ധതിയിടുന്നത്.