ന്യൂഡൽഹി : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ മുൻ നേതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്ത് ഇഡി. നിലവിൽ തിഹാർ ജയിലിലുള്ള സാദിഖിനെ ജൂൺ 26 ന് ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അന്താരാഷ്ട്ര ലഹരി കടത്ത് ശൃംഖല വഴി കളളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. നേരത്തെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് ആക്ട് പ്രകാരം ജാഫർ സാദിഖ് അറസ്റ്റിലായി തിഹാർ ജയിലിലായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സാദിഖിനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും ഡൽഹി പാട്യാല കോടതി അനുമതി നൽകിയിരുന്നു. സാദിഖിന്റെ നേതൃത്വത്തിൽ നിരോധിത മരുന്നായ സ്യുഡോഫെഡ്രിൻ വ്യാപകമായി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംശയിക്കുന്നത്.
ഇന്ത്യയിൽ നിന്നും ഭക്ഷ്യവസ്തുക്കളെന്ന വ്യാജേന ന്യൂസിലാൻഡ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കാർഗോ മാർഗം സ്യുഡോഫെഡ്രിൻ കടത്തുന്ന ശൃംഖലയുമായും സാദിഖിന് ബന്ധമുണ്ടെന്നാണ് വിവരം.