മൂന്നാർ: കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾ മൂന്നാറിൽ പൂട്ടിച്ചു. അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടുമാണ് പൂട്ടിച്ചത്. രണ്ട് സ്ഥാപനങ്ങൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഇട്ടു. മൂന്നാർ പഞ്ചായത്തും ആരോഗ്യവകുപ്പുമാണ് നടപടി സ്വീകരിച്ചത്.
നല്ലതണ്ണിയാറിലേക്കാണ് ഈ സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഒഴുക്കിയത്. മൂന്നാർ ടൗണിൽ ജിഎച്ച് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ഒരു മാസമായി ഇവിടെ ദുർഗന്ധം ഉണ്ടെന്ന് സമീപവാസികൾ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം പുഴയിലേക്ക് തള്ളുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പഞ്ചായത്തിലും ആരോഗ്യവകുപ്പിനും നാട്ടുകാർ പരാതി നൽകുകയായിരുന്നു.
റോഡിനോട് ചേർന്നുളള ഈ സ്ഥാപനങ്ങളുടെ പിന്നിലൂടെയാണ് നല്ലതണ്ണിയാർ ഒഴുകുന്നത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് നടപടിയെടുത്തത്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും പരിശോധനകൾക്ക് ശേഷം പ്രശ്‌നത്തിന് പരിഹാരം കണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരിക്കും സ്ഥാപനങ്ങൾ ഇനി തുറക്കാൻ അനുമതി നൽകുക.















