ന്യൂഡൽഹി: നീറ്റ് (National Eligibility cum Entrance Test) പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. പരിശോധനയ്‌ക്ക് പിന്നാലെ ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് ജമാലുദ്ദീൻ എന്ന ജേർണലിസ്റ്റിനെയാണ് സിബിഐ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാനിടയായ കാരണം വ്യക്തമല്ല. അതേസമയം ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഗോധ്ര, ഖേദ എന്നിവിടങ്ങളിൽ സിബിഐ സംഘം റെയ്ഡ് തുടരുകയാണ്.
കേസിൽ രണ്ട് പേരെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ പട്നയിൽ നിന്നാണ് കേന്ദ്ര ഏജൻസി പിടികൂടിയത്. ഇരുവരും ചേർന്ന് പരീക്ഷയ്‌ക്ക് മുന്നോടിയായി ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് എത്തിച്ച് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഹാർ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസ് വീതവും രാജസ്ഥാനിൽ നിന്ന് മൂന്ന് കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
24 ലക്ഷം വിദ്യാർത്ഥികളെഴുതിയ 2024ലെ നീറ്റ് പരീക്ഷ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നടന്നത്. തുടർന്ന് ജൂൺ നാലിന് ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 571 നഗരങ്ങളിലായി 4,750 സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 67 കുട്ടികൾക്ക് ലഭിച്ച ഉയർന്ന മാർക്ക് സംശയമുണ്ടാക്കുകയും തുടർന്ന് നടത്തിയ അന്വേഷണം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിക്കുകയുമായിരുന്നു.