ന്യൂഡൽഹി: പിഎം ഗതിശക്തി പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ്വ്യവസ്ഥയ്‌ക്കും ആക്കം കൂട്ടിയതായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. റോഡ്, റെയിൽവെ, വിമാനത്താവളം, തുറമുഖം തുടങ്ങി ഏഴ് മേഖലകളുടെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ പിഎം ഗതിശക്തിയാണ് സാമ്പത്തിക കാര്യ സ്ഥാപനത്തിന്റെ പ്രശംസ നേടിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തിന്റെ അടിസ്ഥാന മേഖലയിലുണ്ടായ മാറ്റം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദശകം ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് ഉണ്ടായത്. ഇതിന് ഏറ്റവും കൂടുതൽ ഊർജ്ജം നൽകിയത് പിഎം ഗതിശക്തിയാണ്. പദ്ധതിക്ക് കീഴിൽ 2023 ഏപ്രിൽ വരെ, 8,900 കോടി രൂപയുടെ 26 മെഗാ പ്രൊജക്റ്റുകളാണ് പൂർത്തീകരിച്ചത്. 15,340 കോടി രൂപയുടെ 42 പദ്ധതികൾ അവസാന ഘട്ടത്തിലാണ്. 36,640 കോടി രൂപയുടെ 33 പദ്ധതികൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ തോത് ഇതിനകം തന്നെ ചൈനയുടേതുമായി സമാനമാണെന്നും റിപ്പോർട്ട് പറയുന്നു.
2024 സാമ്പത്തിക വർഷം അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം ജിഡിപിയുടെ 5.3 ശതമാനമാണ്. എന്നാൽ 2029 ഓടെ ഇത് 6.5 ശതമാനമായി മാറുമെന്ന് മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.45 ട്രില്യൺ നിക്ഷേപം മേഖലയിൽ ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023-ലെ ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് ഇൻഡക്‌സും ഉദ്ധരിച്ച് ഇന്ത്യൻ തുറമുഖങ്ങളുടെ മെച്ചപ്പെട്ട പ്രകടനവും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിലെ ശരാശരി കണ്ടെയ്‌നർ ഡിസ്പോസൽ സമയം മൂന്ന് ദിവസമാണെന്നും എന്നാൽ യുഎസിൽ ഇത് ഏഴും ജർമ്മനിക്ക് 10 ദിവസവുമാണെന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ കൊണ്ടുവന്നത്. 110 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതിന് കീഴിൽ വരുന്നത്.16 മന്ത്രാലയങ്ങളുടെ പദ്ധതികൾ ഇതിൽ ഉൾപ്പെടും. ഭാരത്മാല, സാഗർമാല, ഉൾനാടൻ ജലപാതകൾ, ഡ്രൈ/ലാൻഡ് പോർട്ടുകൾ, ഉഡാൻ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഗതി ശക്തിയിൽ ഉൾപ്പെടുന്നു. ടെക്സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ക്ലസ്റ്ററുകൾ, അഗ്രി സോണുകൾ തുടങ്ങിയ സാമ്പത്തിക മേഖലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ജിഡിപിയിൽ 2.5 – 3.5 രൂപയുടെ വർദ്ധനവാണ് ഉണ്ടാക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് കേന്ദ്രം ബൃഹത് പദ്ധതി നടപ്പിലാക്കിയത്. ഉൽപ്പാദനമേഖലയുടെ സംഭാവന ജിഡിപിയുടെ 25 ശതമാനം ആയി വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കം സാധ്യമായാൽ മാത്രമേ ഇത് സാധ്യമാകൂ. കേന്ദ്രസർക്കാരിന്റെ നയത്തെ ശരിവെക്കുകയാണ് മോർഗൻ സ്റ്റാൻലി .