തിരുവനന്തപുരം: സർക്കാരിന്റെ ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
കൂടുതൽ ഉപഭോക്താക്കളും ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കാൻ തുടങ്ങിയതോടെ ഫ്രണ്ട്സിലും അക്ഷയ കേന്ദ്രങ്ങളിലും വൈദ്യുതി ബില്ല് അടയ്ക്കാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞിരുന്നു. എങ്കിലും വയോധികർക്ക് ഉൾപ്പെടെ ഇത് ആശ്വാസം നൽകിയിരുന്നു. വാട്ടർ ബില്ലും കറണ്ട് ബില്ലും മറ്റ് ബില്ലുകളും ഒരു പ്ലാറ്റ്ഫോമിൽ അടയ്ക്കാൻ കഴിയുമായിരുന്നു എന്നതാണ് ആശ്വാസമായിരുന്നത്. മാത്രമല്ല കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ ബില്ലടയ്ക്കാൻ ടോക്കൺ എടുത്ത് കാത്തുനിൽക്കേണ്ടിയും വരുന്നുണ്ട്.
ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടി എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് ബില്ലടയ്ക്കുന്നതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
അധികച്ചെലവില്ലാതെ അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള ഓൺലൈൻ മാർഗ്ഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ടെന്നും ഓഫീസുകളിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.