തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ഇടതുമുന്നണിക്ക് അപമാനമെന്ന് സിപിഐ. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താനവനയിലൂടെ പറഞ്ഞു. പി ജയരാജന്റെ മകനും സ്വർണംപൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തെ വെള്ളപൂശാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് വിമർശനവുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്.
കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണ് കണ്ണൂരിന്റേത്. സമൂഹമാദ്ധ്യമങ്ങളിൽ ഇടത് പക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന തിരിച്ചറിവ് ഇടതുപക്ഷത്തിന്റെ ബന്ധുകൾക്ക് പൊറുക്കാവുന്ന കാര്യമല്ല. ഇടതുപക്ഷത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്ക് വലുതാണെന്നും പ്രസ്താവനയിൽ പറയുന്നു. പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിക്കുന്ന ജനങ്ങളോട് നീതികാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. അത് കാണിക്കണം. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറിക്കൊണ്ട് അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റി കൊടുക്കുന്നവരാണെന്ന രൂക്ഷവിമർശനമാണ് സിപിഐ ഉയർത്തുന്നത്.
പ്രസ്താവനയുടെ പൂർണരൂപം:
”കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുകളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഇടത് പക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന തിരിച്ചറിവ് ഇടതുപക്ഷത്തിന്റെ ബന്ധുകൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല.
ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ജനങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ഇക്കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവ്വം അകൽച്ച പാലിച്ചാൽ മാത്രമേ ജനവിശ്വാസം വീണ്ടെടുത്ത് ഇടതുപക്ഷത്തിന് മുന്നേറാൻ സാധിക്കൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്യൂണിസ്റ്റുകാർക്ക് വലുത്.
ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കും.” സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.