കറാച്ചി: കഠിനമായ ചൂടിന് പിന്നാലെ പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയിൽ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു. നഗരത്തിന്റെ പ്രധാന മേഖലകളായ ഷഹീൻ കോംപ്ലക്സ്, പഞ്ചാബ് ചൗരംഗി, ലിയാഖത്താബാദ്, നസീമബാദ്, ഓറങ്ങി ടൗൺ, അബു അൽ ഹസൻ ഇസ്ഫഹാനി റോഡ്, എന്നിവിടങ്ങളിൽ ലോഡ് ഷെഡിങ് രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
നഗരത്തിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ജനജീവിതത്തെ സാരമായി ബാധിച്ചു. അതുകൂടാതെ ഒരുമുറി മാത്രമുള്ള വീടിനു പോലും വമ്പൻ തുകയാണ് വൈദ്യുതിബില്ലായിവരുന്നത്. സാധാരണക്കാരായ ജനങ്ങൾക്കുമേൽ പിഴ ചുമത്തപ്പെടുമ്പോൾ ഉദ്യോഗസ്‌ഥർ സൗജന്യ വൈദ്യുതി ആസ്വദിക്കുകയാണെന്നും ജനങ്ങൾ പറയുന്നു. സിന്ധ് സർക്കാരും ഗവർണറും അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കുമെന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു . പഞ്ചാബ് ചൗരംഗിയിലും അബു അൽ ഹസൻ ഇസ്ഫഹാനി റോഡിലും ജനങ്ങളുടെ പ്രതിഷേധത്തിൽ വാഹനഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ ജൂൺ 23 ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വൈദ്യുതി വിതരണക്കാരായ കെ – എലെക്ട്രിക്കിന്റെ കറാച്ചിയിലെ അബു അൽ ഹസൻ ഇസ്ഫഹാനി റോഡിലെ കസ്റ്റമർകെയർ സെന്ററിൽ ജനങ്ങൾ ഇരച്ചുകയറുകയും ജനാലകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു.