തൃശൂർ: ചെറുതുരുത്തിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഷൊർണൂർ സ്വദേശിയായ പൊറോട്ട രാകേഷ് (22), സണ്ണി (35) എന്നിവരാണ് അറസ്റ്റിലായത്. ചുങ്കത്തിന് സമീപം അതി സാഹസികമായാണ് പ്രതികളെ ചെറുതുരുത്തി പൊലീസ് പിടികൂടിയത്.
പൊലീസിനെ കണ്ട് ഓടുന്നതിനിടെ കയ്യിലുണ്ടായിരുന്ന കഞ്ചാവ്, രാകേഷ് കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
പ്രതികളെ പിടികൂടിയപ്പോൾ 20 ഗ്രാം നീലച്ചടയനാണ് ബാക്കിയുണ്ടായിരുന്നത്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിച്ചു നൽകുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് ചെറുതുരുത്തി സി ഐ ബോബി വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് കഞ്ചാവും എംഡിഎംഎയുമായി കടന്നുകളയാൻ ശ്രമിച്ച ചെർപ്പുളശേരി, തൃശൂർ സ്വദേശികളെയും പൊലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. സംഭവത്തിൽ ട്രാഫിക് ലൈൻ എസ്ഐ മോഹൻ ദാസിന് പരിക്കേറ്റിരുന്നു. വടക്കഞ്ചേരി പൊലീസാണ് കഞ്ചാവും എംഡിഎംഎയും കടത്താൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.