തിരുവനന്തപുരം: പോക്സോ പ്രതിയെ സഹായിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകക്കെതിരെ പരാതി. അഭിഭാഷക സ്വപ്നക്കെതിരെയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്തെ അഭിഭാഷകനായ അഫ്സൽ ഖാൻ ബാർ അസോസിയേഷൻ മുഖേന വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
പ്രോസിക്യൂഷനെ സ്വാധീനിച്ച് ജാമ്യം വാങ്ങി താരാമെന്ന് വാഗ്ദാനം നൽകിയാണ് സ്വപ്ന പണം ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്സോ കോടതിയിലാണ് സംഭവം നടന്നത്. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്കായി ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകയായ സ്വപ്നയാണ് ജാമ്യ ഹർജി നൽകിയത്. എന്നാൽ കോടതിയിലുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനായ അഫ്സൽ ഖാൻ താനാണ് പ്രതിയുടെ അഭിഭാഷകനെന്ന് ജഡ്ജിയെ അറിയിച്ചു. വക്കാലത്ത് ആർക്ക് എന്നതിൽ തർക്കം വന്നതോടെ പ്രതിയോട് ആരാണ് അഭിഭാഷകൻ എന്ന് ജഡ്ജി ചോദിച്ചു. ഇതോടെയാണ് കൈക്കൂലിക്കഥ പുറത്തുവന്നത്.
സ്വപ്ന ജയിലിൽ വന്ന് കണ്ടുവെന്നും ജാമ്യം എടുത്തുതരാമെന്ന് ഉറപ്പ് പറഞ്ഞതായും പ്രതി കോടതിയിൽ പറഞ്ഞു. ഇതിനായി രണ്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്ന് അഭിഭാഷക പറഞ്ഞതായും പ്രതി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ അഫ്സൽ ഖാൻ സ്വപ്നക്കെതിരെ വിജിലൻസിനെ സമീപിച്ചത്.